കാസർകോട്: കാസർകോട് ഗവണ്മെന്‍റ് കോളേജിലെ മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ രമയുടെ പരാമർശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി വിദ്യാർത്ഥികൾ. കോളേജിൽ ലഹരി വിൽപ്പന സജീവമാണെന്നും വിദ്യാർത്ഥികൾക്കിടയിൽ പല അസാന്മാർഗികമായ കാര്യങ്ങളും നടക്കുന്നുണ്ടെന്നും രമ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിയമനടപടിക്കൊരുങ്ങുന്നത്.
എസ്.എഫ്.ഐ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മാറ്റിയത്. അധ്യാപികയ്ക്കെതിരായ നടപടിയെ തുടർന്നുള്ള വിദ്വേഷമാണ് അധ്യാപികയുടെ അഭിപ്രായങ്ങൾക്ക് പിന്നില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. രമയുടെ പരാതിയിൽ 60 വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച കോളേജിലെ ഫിൽട്ടറിൽ നിന്ന് മലിനജലം വരുന്നതായി പരാതിപ്പെടാനെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് ആരോപണം. ഇതേതുടർന്ന് വിദ്യാർത്ഥികൾ സമരം സംഘടിപ്പിച്ചു. ഇതിന് പിന്നാലെയാണ് രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റിയത്.