മലപ്പുറം: മേലുദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ദമ്പതികൾ സർക്കാർ ജോലി രാജിവെക്കുന്നുവെന്ന് പ്രഖ്യാപനം. ആലപ്പുഴ അർത്തുങ്കൽ സ്വദേശി എ.ജെ. ജെയ്സനും ഭാര്യ പി.എസ്. അനിത മേരിയുമാണ് മലപ്പുറത്ത് വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം അറിയിച്ചത്.
ഇരുവരും മലപ്പുറത്ത് ജോലി ആവശ്യത്തിനായി എത്തിയതായിരുന്നു. ജെയ്സൻ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറും അനിത മേരി തവനൂർ സർക്കാർ വൃദ്ധസദനത്തിലെ മേട്രനുമാണ്. മേലുദ്യോഗസ്ഥനിൽ നിന്ന് അപമര്യാദയായ പെരുമാറ്റമുണ്ടായതിനെ തുടർന്ന് 2020 ൽ അനിത പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ പേരിൽ മറ്റ് ജീവനക്കാരെ ഉപയോഗിച്ച് ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചു. പണം മോഷ്ട്ടിച്ചുവന്ന് ആരോപിച്ച് പരാതിനൽകി ഏഴ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായും അനിത
മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മാധ്യങ്ങൾ ഇടപെട്ടതോടെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയായിരുന്നു. എന്നാൽ തന്‍റെ പരാതികൾ പോലീസ് തള്ളിക്കളഞ്ഞതായും അനിത പറഞ്ഞു. അന്തേവാസികൾ തന്നോടൊപ്പമുണ്ടെന്നും, പക്ഷേ മറ്റ് സ്റ്റാഫുകൾ സഹകരിക്കുന്നില്ലാതത്തിനാൽ ഇപ്പോൾ ജോലിക്ക് പോകുന്നില്ലെന്നും അവർ പറഞ്ഞു.
അനിതയ്ക്ക് വേണ്ടി പ്രശ്നങ്ങളിൽ ഇടപെട്ടതിനാൽ വകുപ്പിലെ സംഘടനകളെ ഉപയോഗിച്ച് തന്നെയും ഉപദ്രവിച്ചതായി ജെയ്സൻ ആരോപിച്ചു. വനിതാ വെറ്ററിനറി സർജനെ കയറിപ്പിടിച്ചെന്നാരോപിച്ച് തിരൂർ പൊലീസിൽ പരാതി നൽകി ജയിലിലാക്കി. ഇപ്പോഴും സസ്പെൻഷനിലാണെന്നും ജെയ്സൻ പറഞ്ഞു.