കൊല്ലം: നാടും കാടും കടലും കുറഞ്ഞ ചെലവിൽ നാട്ടുകാർക്ക് കാണിച്ചുകൊടുത്ത് കെ.എസ്.ആർ.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെൽ സ്വന്തമാക്കിയത് 2.42 കോടി രൂപ. 2022 ജനുവരി എട്ടിന് റോസ്മലയിലേക്കുള്ള ആദ്യ യാത്ര മുതൽ കഴിഞ്ഞ ദിവസം നടന്ന യാത്ര വരെ ലാഭകരമായിരുന്നു. ഓരോ വണ്ടിയിലും കുറഞ്ഞത് 40 പേരെങ്കിലും ഉണ്ടായിരുന്നു.
വണ്ടർല, മൂന്നാർ, കൊച്ചി വരെ പോയി തുടർന്ന് കപ്പൽ യാത്ര, പൊൻമുടി, ഗവി, നാലമ്പല തീർത്ഥാടനം, കുമരകം ബോട്ട് യാത്ര, മലക്കപ്പാറ, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, വയനാട്, വാഗമൺ, പാഞ്ചാലിമേട്, തിരുവനന്തപുരം നഗരം തുടങ്ങി നടത്തിയത് 200ലെറെ യാത്രകൾ. 8,217 പേരാണ് ഇതുവരെ യാത്ര ചെയ്തത്.
കഴിഞ്ഞ മാസം 20 ലക്ഷം രൂപയായിരുന്നു വരുമാനം. മൂന്നാർ യാത്രയും കപ്പൽ യാത്രയുമായിരുന്നു ഏറ്റവും ജനപ്രിയമായത്. ഇതുവരെ 42 ട്രിപ്പുകളാണ് മൂന്നാറിലേക്ക് നടത്തിയത്. കപ്പൽ യാത്ര 35 എണ്ണം പൂർത്തിയായി. കെ.എസ്.ആർ.ടി.സിയുടെ കൊല്ലം ബഡ്ജറ്റ് ടൂറിസം സെല്ലാണ് കേരളത്തിലെ ആദ്യ ഗവി ട്രിപ്പ് നടത്തിയതും. ഓണം, ക്രിസ്മസ്, പുതുവത്സരം എന്നീ ആഘോഷകാലങ്ങളിലും പ്രത്യേക ടൂര്‍ പാക്കേജ് കൊല്ലം ബജറ്റ് ടൂറിസം സെല്‍ ആവിഷ്‌കരിച്ചിരുന്നു.