പാലക്കാട്: സർക്കാരിന്റെ സഹായമില്ലാതെ സ്വന്തമായി സംരംഭം തുടങ്ങാൻ അവസരമൊരുക്കി എന്നതാണ് വ്യവസായ വകുപ്പിന്‍റെ നേട്ടമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇവിടെ ഒന്നും നടക്കില്ലെന്ന് വിമർശിക്കുന്നവർ പോലും കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. വ്യവസായികളുടെ പരാതികൾ പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രത്യേക ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആർക്കും നിരാശരായി മടങ്ങേണ്ടി വരില്ല. പരമാവധി സഹായം വ്യവസായ വകുപ്പ് നൽകുന്നുണ്ട്. തടസങ്ങളില്ലാതെ പദ്ധതികൾ ആരംഭിക്കാൻ വഴിയൊരുക്കുക എന്നതാണ് പ്രധാനം. പോരായ്മകൾ ഉണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ പോരായ്മകളെ മാത്രമല്ല മികവിനെയും അടയാളപ്പെടുത്തുന്ന രീതിയിൽ മാധ്യമങ്ങളും വിമർശകരും മാറണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി നൂതന ആശയങ്ങൾ അവതരിപ്പിച്ച കോൺക്ലേവിൽ നൂറിലധികം സംരംഭകർ പങ്കെടുത്തു. സുപ്രധാന നിർദ്ദേശങ്ങൾ മന്ത്രിമാരുമായി ചർച്ച ചെയ്തു. പരമാവധി സഹായവും ഇടപെടലുകളും ജനപ്രതിനിധികൾ ഉറപ്പുനൽകി. എം.എൽ.എമാർ, കളക്ടർമാർ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവരും പങ്കെടുത്തു.