തിരുവനന്തപുരം: മതത്തെയും വിശ്വാസത്തെയും എതിർക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിലെ ഒരു വിഭാഗത്തിന് ഇക്കാര്യം അറിയാമെന്നും ലീഗിന്‍റെ ആയിരക്കണക്കിന് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് വരുമെന്നും ഗോവിന്ദൻ പറഞ്ഞു.
സി.പി.എം മതനിരാസ പാർട്ടിയാണെന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന വർഗീയത മറയ്ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. സമസ്ത ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും അടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ലീഗ് ജനാധിപത്യ പാർട്ടിയാണെന്നാണ് നിലപാട്. വർഗീയതയെ എതിർക്കണമെന്ന് പറയുന്നവരും അല്ലാത്തവരും ലീഗിലുണ്ടെന്നും അതുകൊണ്ടാണ് ജമാഅത്ത് ഇസ്ലാമി പ്രശ്നത്തിൽ നിലപാട് എടുക്കാത്തതെന്നും ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ മലപ്പുറം ജില്ലയിൽ പുരോഗമിക്കുകയാണ്. വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. തിരൂരിൽ സമാപിക്കും.