പത്തനംതിട്ട: ഓപ്പറേഷൻ സിഎംഡിആർഎഫിന്‍റെ ഭാഗമായി പത്തനംതിട്ടയിലെ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി വിജിലൻസ്. കൂടൽ, ഏനാദിമംഗലം എന്നിവിടങ്ങളിലെ ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയിൽ അക്ഷയകേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ചില അക്ഷയ കേന്ദ്രങ്ങളിലേക്ക് അപേക്ഷകരെ കൂട്ടമായി എത്തിച്ചതായും വിജിലൻസ് സംശയിക്കുന്നുണ്ട്.
കോന്നി താലൂക്കിലെ കൂടൽ വില്ലേജിലും അടൂർ താലൂക്കിലെ ഏനാദിമംഗലം വില്ലേജിലും പല ആപ്ലിക്കേഷനുകളിലുമാണ് ഒരേ ഫോൺ നമ്പറുകൾ കണ്ടെത്തിയത്. 2018 മുതലുള്ള 268 അപേക്ഷകളിൽ കൂടലിൽ 268 അപേക്ഷകളിലും ഏനാദിമംഗലത്ത് 61 അപേക്ഷകളിലും അക്ഷയകേന്ദ്ര ഓപ്പറേറ്റർമാരുടെ ഫോൺ നമ്പർ ഉപയോഗിച്ചു. അപേക്ഷയുമായി വരുന്ന പ്രായമായവർക്കടക്കം ഒ.ടി.പി നമ്പർ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സൗകര്യത്തിനാണ് അക്ഷയ കേന്ദ്രത്തിലെ നമ്പറുകൾ ഉപയോഗിച്ചതെന്നാണ് ഓപ്പറേറ്റർമാരുടെ വിശദീകരണം. എന്നാൽ വിജിലൻസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ഒരു നമ്പർ തന്നെ നിരവധി പേർ ഉപയോഗിച്ച അപേക്ഷകളിൽ സാമ്പത്തിക സഹായം ലഭിച്ചവരെ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല. അതേസമയം, അക്ഷയകേന്ദ്രത്തിൽ നിന്ന് തന്നെ കൂട്ടത്തോടെ അപേക്ഷ സമർപ്പിച്ചതിൽ കമ്മിഷൻ ഇടപാടുകളോ ക്രമക്കേടുകളോ നടന്നിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇടനിലക്കാർ ഉണ്ടോയെന്നും പരിശോധിക്കും. ഒരേ നമ്പറിൽ രജിസ്റ്റർ ചെയ്ത അപേക്ഷകൾ കണ്ടിട്ടും പരിശോധിക്കാത്ത വില്ലേജ് ഓഫീസ് ജീവനക്കാരും അന്വേഷണ പരിധിയിൽ വരും.