ഇടുക്കി: 140 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റൂട്ടിൽ സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് മലയോര മേഖലകളിൽ കടുത്ത യാത്ര ബുദ്ധിമുട്ടിന് കാരണമാകും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഹൈറേഞ്ച് ഉൾപ്പെടെയുള്ള മലയോര മേഖലകളിലേക്കുള്ള മിക്ക ബസ് സർവീസുകളും മുടങ്ങും. വനമേഖലയിലൂടെ കടന്നുപോകുന്ന ഇടുക്കി ജില്ലയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.
ബദൽ സംവിധാനമില്ലാതെ ഉത്തരവ് നടപ്പാക്കുന്നത് മലയോര മേഖലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കും. പ്രത്യേകിച്ചും വാർഷിക പരീക്ഷകൾ നടക്കുമ്പോൾ. ഇടുക്കി ജില്ലയില്‍ ഇത് നടപ്പാക്കുമ്പോള്‍ 140 കിലോമീറ്റർ അവസാനിക്കുന്നത് ഏതെങ്കിലും വനമേഖലയിലായിരിക്കും. മറ്റിടങ്ങളില്‍ തുടര്‍ യാത്രക്കാര്‍ക്ക് കാര്യമായ ബുദ്ധിമുട്ടാകില്ല.
റൂട്ട് ദേശസാൽക്കരിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ മോട്ടോർ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രക്കാർക്കുണ്ടായ അസൗകര്യവും കണക്കിലെടുത്ത് നടപ്പാക്കൽ 4 മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നൽകുകയും ചെയ്തു. ഇതിന്‍റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഒരു കാരണവശാലും താൽക്കാലിക പെർമിറ്റ് നൽകില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.