ദില്ലി: കോഴിക്കോട് വടകരയിൽ ശരിഅത്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സ്വത്ത് വീതംവെപ്പിനെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. വടകരയിൽ കുടുംബ സ്വത്ത് വിഭജിച്ചതിനെതിരെ മകൾ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
വടകര സ്വദേശിയായ പിതാവിന് ഏഴ് ആൺമക്കളും അഞ്ച് പെൺമക്കളുമാണുള്ളത്. പരാതിക്കാരിയായ ബുഷറ അലി ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. എന്നാൽ സ്വത്ത് വിതരണത്തിൽ തുല്യാവകാശം നൽകിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. 1937 ലെ ശരിഅത്ത് നിയമത്തിലെ സെക്ഷൻ 2 പ്രകാരം സ്വത്ത് വിഭജനത്തിൽ ലിംഗസമത്വം ഇല്ലെന്ന് ബുഷറ അലി പറയുന്നു. ആൺ മക്കൾക്ക് സ്വത്തിലുള്ള അതേ അവകാശം കുടുംബത്തിലെ പെൺമക്കൾക്കും ലഭിക്കുന്നില്ലെന്ന് ബുഷറ അലിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ബിജോ മാത്യു ജോയിയും മനു കൃഷ്ണനും വാദിച്ചു. എന്നാൽ ഈ സ്വത്ത് ബുഷറയ്ക്ക് നൽകിയതായി പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകരായ പി എസ് സുൽഫിക്കർ അലി, കെ കെ സൈദാലവി എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു.
എന്നാൽ പെൺമക്കൾക്ക് സ്വത്ത് നൽകാതെ ആൺമക്കൾ സ്വത്ത് കൈവശപ്പെടുത്തുകയാണോ എന്ന് വാദത്തിനിടെ നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരുവിഭാഗത്തിന്‍റെയും വാദം കേട്ട കോടതി കേസിലെ എതിർകക്ഷികളായ സഹോദരങ്ങൾക്ക് നോട്ടീസ് അയച്ചു. കേസിൽ തൽസ്ഥിതി തുടരാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ശരിഅത്ത് നിയമപ്രകാരം മുസ്ലിം കുടുംബങ്ങളിൽ നടപ്പാക്കിയ പിന്തുടർച്ചാവകാശ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജിക്കൊപ്പം കേസ് പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അത് നിരസിച്ചു.