തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് പലയിടത്തും താപനില ഗണ്യമായി കുറഞ്ഞു.
അതേസമയം, കൊച്ചിയിൽ ആസിഡ് മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴവെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപമുണ്ട്. ആസിഡിന്‍റെ സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചില്ല. പ്രോട്ടോക്കോൾ അനുസരിച്ച് സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വിശദീകരണം.
ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മഴവെള്ളം മറ്റ് ജലസ്രോതസ്സുകളിലേക്ക് ഒഴുകാൻ സാദ്ധ്യതയുണ്ടെന്നും അതിനെ ഭയക്കേണ്ടതുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ പറഞ്ഞിരുന്നു. തീപിടിത്തം അന്തരീക്ഷത്തിൽ മാരകമായ രാസവസ്തുക്കൾക്ക് കാരണമാകുമെന്നും ആദ്യത്തെ മഴ അസിഡിക് മഴയായിരിക്കുമെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആശങ്കയുണ്ടായിരുന്നു.