തിരുവനന്തപുരം: ഭരണപക്ഷ എം.എൽ.എമാരുടെ ആക്രമണത്തിൽ കൈ ഒടിഞ്ഞ കെ.കെ രമയുടെ പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദേശം നൽകിയിട്ടില്ല. കൈയ്ക്ക് പൊട്ടലുള്ളതിനാല്‍ ഭരണകക്ഷി എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പൊലീസിന്‍റെ നീക്കമെന്ന് ആരോപണമുയർന്നിരുന്നു.
അതേസമയം, പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുത്തെന്നാരോപിച്ച് പ്രതിഷേധം ഉയർന്നതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ച 12 എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വാച്ച് ആൻഡ് വാര്‍ഡിനെ ആക്രമിച്ചുവെന്നാണ് പൊലീസ് കേസ്.
അതേസമയം, സഭാ ടിവിയുടെ സംപ്രേക്ഷണം ഏകപക്ഷീയമാണെന്ന പ്രതിപക്ഷത്തിന്‍റെ വിമർശനത്തിനിടെ മേൽനോട്ടം വഹിക്കാൻ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കാൻ തീരുമാനമായി. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒമ്പതംഗ ബോർഡ് രൂപീകരിക്കും.