തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് സമാപനമാകുന്നു. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ തലപ്പത്ത് പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിൽ എംവി ഗോവിന്ദന്‍റെ പദവി ഉറപ്പിക്കുന്നത് കൂടിയായി ജാഥ.
അസമയത്തെ പ്രഖ്യാപനത്തിലൂടെ പാർട്ടി അണികളെപ്പോലും അമ്പരപ്പിച്ച ജനകീയ പ്രതിരോധ ജാഥ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മുന്നേറിയത്. കേന്ദ്രസർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണവും പാർട്ടിയെയും സർക്കാരിനെയും ബാധിച്ച വിവാദങ്ങളിലെ രാഷ്ട്രീയ വിശദീകരണവും. എന്നാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു മാസം നീണ്ടുനിന്ന ജാഥയുടെ പുരോഗതി പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. തില്ലങ്കേരി ബന്ധം മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബഡ്ജറ്റിലെ അധിക നികുതി ഇളവുകൾക്കുമെതിരായ പ്രതിപക്ഷ പ്രതിഷേധവും, ജാഥയിലെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ അസാന്നിധ്യവും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പാർട്ടിക്കുള്ളിലെ വിവാദങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഇ.പി ജാഥയിൽ ചേർന്നത് പകുതി കേരളം പിന്നിട്ട ശേഷമാണ്.
സ്വർണക്കടത്ത്, ലൈഫ് മിഷൻ ഇടപാടിൽ ഇ.ഡി നടപടികൾ ഏറ്റ് പിടിച്ച് സ്വപ്ന സുരേഷ് ഉന്നയിച്ച ഒത്തുതീർപ്പ് ആരോപണങ്ങളിൽ ജാഥ തലസ്ഥാനത്ത് എത്തുന്നതിന് മുമ്പ് എം.വി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യേണ്ടിവന്നു. ബ്രഹ്മപുരം കത്തി സർക്കാർ പ്രതിരോധത്തിലായപ്പോൾ പ്രതിരോധ ജാഥയും പ്രതിരോധ പാതയിലായിരുന്നു. അതിനിടെ കെ-റെയിൽ അപ്പകഥയും സുരേഷ് ഗോപിക്ക് നൽകിയ മറുപടിയും ജാഥയെയും ക്യാപ്റ്റനെയും വൈറൽ ആക്കി.