കേരളത്തിൽ മൂന്ന് ദിവസം ട്രെയിൻ സർവീസുകളിൽ മാറ്റം. വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സർവീസുകൾ പുനക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിൻ സർവീസുകളിലാണ് മാറ്റം. ഏപ്രിൽ 23, 24, 25 തീയതികളിലാണ് മാറ്റം.
ഏപ്രിൽ 23, 24 ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങും. മടക്കയാത്രയും ഇവിടെവരെ തന്നെയാകും. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നുമാണ് പുറപ്പെടുക. ഈ രണ്ട് ട്രെയിനുകളും തിരുവനന്തപുരം സെൻട്രലിലേക്ക് യാത്ര ഉണ്ടാകില്ല.
23ന് എത്തുന്ന ശബരി എക്സ്പ്രസും 24ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്സ്പ്രസും കൊച്ചുവേളി വരെയെ സർവീസ് നടത്തൂ. കൊല്ലം – തിരുവനന്തപുരം എക്സ്പ്രസ് 24, 25 തീയതികളില്‍ കഴക്കൂട്ടത്തുനിന്നാവും യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം.
നാഗര്‍ കോവില്‍ കൊച്ചുവേളി എക്സ്പ്രസ് 24, 25 തീയതികളില്‍ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ആരംഭിക്കുക. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പുനെ എക്സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണവും ഉണ്ടാകും.
അതേസമയം ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില തീവണ്ടികള്‍ ഭാഗികമായും ചിലത് പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) 23നും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) 24നും റദ്ദാക്കി. ഷൊര്‍ണൂര്‍- കണ്ണൂര്‍ മെമു(06023) 24നും എറണാകുളം-ഗുരുവായൂര്‍ തീവണ്ടി(06448) 23നും റദ്ദാക്കി.
22ന് ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം(12623) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍(12624) 23ന് തൃശ്ശൂരില്‍നിന്നാകും തുടങ്ങുക. കണ്ണൂര്‍-എറണാകുളം ജങ്ഷന്‍(16306) വണ്ടി 23-ന് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.