തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുമെന്ന ഭീഷണിക്കത്തിന് പിന്നാലെ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദൻ. പൊലീസ് തന്നെയാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന ഇന്‍റലിജിൻസ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് സുരേന്ദ്രൻ ആരോപിച്ചു. എന്ത് തന്നെയായലും പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് വന്നത് ഒരാഴ്ച മുമ്പാണ്. ഭീഷണിപ്പെടിത്തിയ ആളുടെ പേരും നമ്പറും കത്തിൽ ഉണ്ട്. ഇത് പൊലീസ് പരിശോധിച്ചിട്ടുണ്ടോ. ഇന്‍റലിജിൻസ് റിപ്പോർട്ടിനെ കുറിച്ച് പൊലീസിന്റെ നിലപാട് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. നിലവിൽ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്ന രണ്ടു പാർട്ടികളുടെ പേര് ഇന്‍റലിജൻസ് റിപ്പോർടിൽ ഉണ്ട്. ഇവർ ഇടതു പക്ഷത്തിന്‍റ ഘടക കക്ഷികൾ ആണ്. കേരളത്തിൽ മത തീവ്രവാദികളും രാജ്യ ദ്രോഹികളും ശക്തമാണ്. പൊലീസ് ഇവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ തലേ ദിവസം സുരക്ഷാ ഭീഷണി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ പൊലീസിന്റെ ബുദ്ധിയാണോ അതോ മറ്റ് ആരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. കത്ത് എഡിജിപി ഇന്‍റിലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.