ചേറ്റുവ: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ ആണുങ്ങൾ മാത്രം ആനപ്പുറത്തേറിയ കാഴ്ചകളാണ് നാം കണ്ടിട്ടുള്ളത്. ഇത്തരം അവകാശങ്ങൾ ആണുങ്ങള്‍ക്ക് മാത്രമാണെന്ന് ഇനി അഹങ്കരിക്കേണ്ടെന്ന സന്ദേശവുമായി നാല് പെൺകുട്ടികൾ. ആനപ്പുറത്തേറാൻ തങ്ങൾക്കും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പെൺകുട്ടികൾ. ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയില്‍ എഫ്.എ.സി. ചേറ്റുവയുടെ ചെത്തുകാഴ്ചയുമായെത്തിയ ആന കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റുകയായിരുന്നു.
ചേറ്റുവ സ്വദേശിനി ഇഹ്സാന തസ്ലിം, കണ്ണൂര്‍ സ്വദേശിനികളായ ഹിബ, ഇസാന, തൃത്താല സ്വദേശിനി ഷിറിന്‍ എന്നിവരാണ് ആനപ്പുറമേറിയത്. ചേറ്റുവ ജി.എം.യു.പി. സ്‌കൂളിന് പിന്നിലെ ക്ലബ്ബ് ഓഫീസിനുമുന്നില്‍ നിന്നാണ് വ്യാഴാഴ്ച രാത്രി പത്തിനുശേഷം എഫ്.എ.സി.യുടെ ചെത്തുകാഴ്ച നാല് ആനകളോടെ പുറപ്പെട്ടത്.
ആനപ്പുറത്ത് കയറാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം നല്‍കാമെന്ന് ക്ലബ്ബ് പ്രസിഡന്റ് അന്‍സിലും അംഗം ഫവാസും അറിയിക്കുകയായിരുന്നു. ഇതോടെ ആൺകുട്ടികളാണ് ആദ്യം മുന്നോട്ട് വന്നത്. ഇവർക്കൊപ്പം അപ്രതീക്ഷിതമായി മൂന്ന് പെൺകുട്ടികൾ ഒരുമിച്ചും, ഒരു പെൺകുട്ടി തനിച്ചും തങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് മുന്നോട്ട് വന്നു. മൂന്ന് ആനകളുടെ പാപ്പാന്‍മാര്‍ പെണ്‍കുട്ടികളെ ആനപ്പുറത്ത് കയറ്റാന്‍ വിസമ്മതിച്ചു. നാലാമത്തെ ആനയുടെ പാപ്പാന്‍ സമ്മതിക്കുകയും ചെയ്തു. ശേഖരന്‍ എന്ന ആനയുടെ പുറത്താണ് ഇവർ കയറിയത്. ഒരു മണിക്കൂറോളം ഇവർ ആനപ്പുറത്തുണ്ടായിരുന്നു. ഈ കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.