തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടും സമരം നിർത്താതെ തൊഴിലാളി യൂണിറ്റുകൾ. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കും വരെ സമരം തുടരാനാണ് യൂണിയനുകളുടെ തീരുമാനം. ബിഎംഎസ് മെയ് 16ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തുടർ സമരങ്ങൾ പ്രഖ്യാപിച്ചേക്കും.
ഇതിൻ്റെ അടിസ്ഥാനത്തിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ചീഫ് ഓഫീസിനു മുന്നിലെ ഉപരോധ സമരം തുടരുമെന്ന് സിഐടിയുവും ടിഡിഎഫും വ്യക്തമാക്കി. ശമ്പള വിതരണം സംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ ഉറപ്പും പാഴായതോടെ സമരം ശക്തമാക്കുകയായിരുന്നുവെന്ന് തൊഴിലാളി യൂണിയനുകൾ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് പരിഹാരം കാണാൻ സർക്കാരും മാനേജ്മെന്റുമായുള്ള യൂണിയനുകളുടെ നിരന്തര ചർച്ചകൾ തുടരുകയാണ്. പണിമുടക്കിനും സമരത്തിനും പിന്നാലെ രണ്ടാം ഗഡു വിതരണത്തിനായി ധന വകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു.