കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ചാണ് ലോഡ്ജിൽ എത്തിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.
ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം സതീഷ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ചോരയൊലിക്കുന്ന കത്തിയുമായാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്.