രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നതെന്നും വലിയ അഴിമതിക്കഥകള്‍ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.പിണറായി സര്‍ക്കാര്‍ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്തത്.
എന്നിട്ടും ജനങ്ങളുടെ മേല്‍ ആയിരം കോടിയുടെ നികുതി ഭാരം സര്‍ക്കാര്‍ കെട്ടിവെക്കുകയാണ്. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാറിനും പാസ് മാര്‍ക്ക് പോലും നല്‍കില്ലെന്നും സതീശന്‍ പറഞ്ഞു.
ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത് എന്നും അഴിമതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് വെല്ലുവിളിക്കുകയാണ് എന്നും മറുപടി പറഞ്ഞാല്‍ പ്രതിപക്ഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. വലിയ അഴിമതി കഥകള്‍ വൈകാതെ പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.