രാത്രിയില്‍ അത്താഴത്തിന് ഇഡ്ഡലി വേണ്ടെന്ന് പറഞ്ഞുണ്ടായ തര്‍ക്കത്തിനൊടുവില്‍ കര്‍ണാടകയില്‍ രണ്ടുപേരെ കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുമ്പോള്‍ പിക്കാസ് കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രതിയെ അറസ്റ്റ് ചെയ്തു.
ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയിലാണ് സംഭവം. കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ(46) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്ന രാജണ്ണയെന്ന തൊഴിലാളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം രാവിലെ രാജണ്ണയാണ് ഇഡ്ഡലി തയ്യാറാക്കിയത്. രാത്രിയിലും കഴിക്കാന്‍ ഇഡ്ഡലി തന്നെയാണെന്ന് രാജണ്ണ മറ്റു തൊഴിലാളികളോട് പറഞ്ഞു. ഇതില്‍ രോഷാകുലരായ ബീരേഷും മഞ്ജപ്പയും രാജണ്ണയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി ബീരേഷും മഞ്ജപ്പയും ഉറങ്ങുന്ന സമയത്ത് രാജണ്ണ പിക്കാസ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.