എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിൽ നിന്ന് പുറത്തു ചാടാൻ ശ്രമിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി മുസമ്മിലിനെ കണ്ടക്ടറും സഹയാത്രികരും ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ റിമാന്‍റ് ചെയ്തു.
മുന്നു മണിയോടെ മൂവാറ്റുപുഴക്കും വാഴക്കുളത്തിനുമിടയിലാണ് സംഭവം നടന്നത്. മുവാറ്റുപുഴയില്‍ നിന്നു ബസില്‍ കയറിയ പ്രതി യുവതിക്കരികെ ഇരിക്കുകയും ഉറങ്ങിപോയ സമയത്ത് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി. യുവതി സീറ്റ് മാറിയിരുന്നെങ്കിലും പ്രതി വീണ്ടും പുറകെ വന്ന് കയറിപ്പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
യുവതി ബഹളം വെച്ചതോടെ കണ്ടക്ടറും സഹയാത്രികരും ഇടപെടുകയായിരുന്നു. കണ്ടക്ടറോടും യാത്രക്കാരോടും തർക്കിച്ച പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ വാതിലുകളും ജനലുകളും അടച്ച് ബസ്സിലുള്ളവർ അത് തടഞ്ഞു. തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ എത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ റിമാന്‍റു ചെയ്തു.