ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഹങ്കാരമാണെന്നും അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ശിവൻകുട്ടി ചോദിച്ചു.
സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റൺ നരിമാനും അച്ഛൻ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ട എന്ന് വിളിച്ച് ഗവർണർ അധിക്ഷേപിച്ചതും കേരളം കണ്ടതാണ്.
കുറെ നാളുകൾ ആയുള്ള ഗവർണറുടെ സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവർണറോട് ഇടപെടാൻ കഴിയില്ല എന്നും കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാൽ ഏതെങ്കിലും ഒരു മലയാളിക്ക് ഗവർണറോട് മിണ്ടാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രസർക്കാരിനെ പുകഴ്‌ത്താൻ മാത്രമാണ് റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ കൂടുതൽ സമയവും ചെലവഴിച്ചത്. അദ്ദേഹം നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ വളരെ കുറച്ച് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രതിപാദിച്ചത്. ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമുള്ള സംവിധാനമാണ് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ശിവൻകുട്ടി രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമാണ് എന്ന് സംശയിച്ചാൽ തെറ്റില്ലെന്നും പറഞ്ഞു.