പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ യുവാവിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുൻപാണ് ഷെഫീക്ക് വിവാഹിതനായത്. സെഫീറയാണ് ഭാര്യ. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, തിരുവനന്തപുരത്ത് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം ആറാലുംമൂട് ഇന്ത്യൻ കോഫി ഹൗസിലാണ് സംഭവം. നെയ്യാറ്റിൻകര വ്ളാങ്ങാമുറി സ്വദേശി ലാൽ സിംഗ് (50) ആണ് സ്ഥാപനത്തിലെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് ലാൽ സിംഗ് വീട്ടിൽ പോകാതെ കോഫി ഹൗസിൽ തന്നെ തങ്ങിയിരുന്നു.പുലർച്ചെ നാലര മണിയായിട്ടും ലാൽ സിംഗിനെ കാണാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ വിശ്രമമുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ലാൽ സിംഗിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് ജീവനക്കാർ പൊലീസിൽ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ലാൽ സിംഗിന് മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.