ആതിഥേയരായ അരുണാചൽ പ്രദേശിനെ തോൽപ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. രണ്ട് ഗോളിനാണ് ആതിഥേയരായ അരുണാചൽ പ്രദേശിനെ കേരളം തോൽപ്പിച്ചത്. അരുണാചൽ പ്രദേശിന് എതിരായ മത്സരം ജയിച്ചതോടെ മത്സരത്തിലെ ക്വാർട്ടറിലേക്ക് കേരളം യോഗ്യത നേടി.മുഹമ്മദ് ആഷികും ബി അർജുനും ആണ് കേരളത്തിനുവേണ്ടി ഗോൾ നേടിയത്. ഗ്രൂപ്പ് എ യിൽ നാല് കളിയിൽ രണ്ട് ജയവും ഓരോ തോൽവിയും സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ് ഉള്ളത്. നാളെ നടക്കുന്ന അവസാന മത്സരത്തിൽ സർവീസസ് ആണ് കേരളത്തിന്റെ എതിരാളികൾ.കാണികളെ കൊണ്ട് തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ പരിഭ്രമത്തോടെ തുടങ്ങിയ കേരളം പിന്നീട് കത്തി കയറുകയായിരുന്നു. ആദ്യ സെക്കൻഡുകളിൽ അരുണാചലിന്റെ നീക്കങ്ങൾക്ക് കളിക്കളം സാക്ഷ്യം വഹിച്ചെങ്കിലും ഗോൾ എന്ന് ഉറച്ച രണ്ട് ഷോട്ടുകൾ നിർഭാഗ്യം കൊണ്ട് വല കയറാതെ പോയി. ക്യാപ്റ്റൻ ജി സഞ്ജുവിന്റെ നേതൃത്വത്തിൽ കേരളം താളം തിരിച്ചെടുത്തു. പലപ്പോഴും ബി നരേഷ് എന്ന 24 കാരൻ ഗോൾമുഖത്ത് എത്തിയെങ്കിലും ഫലം കണ്ടില്ല.
ബോക്സിന് മുന്നിൽ നിന്ന് ജി ജിതിൻ തൊടുത്തുവിട്ട പന്ത് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ആഷിക്കിന്റെ റീബൗണ്ട് ശ്രമവും അരുണാചൽ ഗോളി ജാങ്കോ ലോയി തടഞ്ഞു. മേഘാലയക്കെതിരായ ടീമിൽ സുപ്രധാനമായ നാല് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ സജീവൻ ബാലൻ മദ്യനിര അഴിച്ചുപണി വലതു വിങ്ങിൽ മുഹമ്മദ് സഫ്നീതും എത്തി. പരിക്കിന്റെ പിടിയിലുള്ള ബെൽജിൻ ബോൾസ്റ്ററിന് പകരം ആർ ഷിനുവിനെ വലതു പ്രതിരോധത്തിൽ കൊണ്ടുവരികയും ചെയ്തു.ബോക്സിൽ നിലയുറപ്പിച്ച ആഷിക്കിന്റെ തലയിലേക്ക് പന്ത് പതിച്ചതോടെ ഹെഡർ ഗോൾ പിറന്നു. പിന്നീട് കേരളം അണുവിട വിട്ടുകൊടുത്തില്ല. പകരക്കാരനായി ഇടവേളയ്‌ക്കുശേഷം കളത്തിൽ ഇറങ്ങിയ അർജുൻ രണ്ടാം ഗോളും വലയ്‌ക്കുള്ളിൽ ആക്കി. പ്രതിരോധം ശക്തിപ്പെടുത്തിയാണ് കേരളം കളി കൈപ്പിടിയിലാക്കിയത്.