ആലുവ: ഇന്ന് മഹാശിവരാത്രി. ശിവഭക്തര്‍ വര്‍ഷത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് മഹാ ശിവരാത്രി. ആഘോഷത്തിനായി ക്ഷേത്രങ്ങൾ ഒരുങ്ങി. സംസ്ഥാനത്തെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. വ്രതം നോറ്റ ഭക്തർ ശിവക്ഷേത്രങ്ങളിൽ ഇന്ന് രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവനെ ഭജിക്കും. ഇന്ന് അഹോരാത്രം തുറന്നിരിക്കുന്ന ശിവക്ഷേത്രങ്ങളിൽ യാമപൂജയും ധാരയും നടക്കും മിക്ക ശിവ ക്ഷേത്രങ്ങളിലും അന്നദാനവും ഉണ്ടായിരിക്കും.ഇന്ന് ഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും ശിവ ഭഗവാനെ പ്രാർത്ഥിക്കുകയും ചെയ്യുന്നു. ശിവരാത്രിയോട് അനുബന്ധിച്ച് നിരവധി സ്ഥലങ്ങളില്‍ രുദ്ര അഭിഷേക പൂജ നടത്താറുണ്ട്. പാല്‍, ഗംഗാജലം, തേന്‍, തൈര് എന്നിവ ഉപയോഗിച്ചാണ് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നത്. രാജ്യത്തെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ മഹാശിവരാത്രി വലിയ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ഭാരതം മുഴുവൻ ശിവരാത്രിയായി ആഘോഷിക്കുന്നു. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി. ശിവപ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്. മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്നാണ് വിശ്വാസം.
ശിവ ക്ഷേത്ര ദർശനം നടത്തുന്നതും വ്രതമെടുക്കുന്നതുമാണ് ശിവ രാത്രിയുടെ പ്രത്യേകത. ശിവന് പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുകയും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാരയും നടത്തുകയും ചെയ്യാറുണ്ട്. രാത്രി ഉറക്കമൊഴിച്ചുള്ള വ്രതമാണ് പ്രത്യേകത. ശിവ രാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല.അതേസമയം, ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്ന് വൻ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും.അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതർപ്പണം ഔപചാരികമായി തുടങ്ങുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്.ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെയാണ് ശിവരാത്രി ആഘോഷം.നാളെ പുലർച്ചെ ആറാട്ടോടുകൂടി അരുവിപ്പുറത്തെ ശിവരാത്രി ഉത്സവം സമാപിക്കും.