ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. കൊച്ചിയില്‍ 1775 രൂപയാണ് പുതുക്കിയ സിലിണ്ടര്‍ വില.അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. രണ്ടു മാസങ്ങളിലായി ഏകദേശം 40 രൂപയാണ് വര്‍ധിപ്പിച്ചത്. അതേ സമയം അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. 100 രൂപ കുറഞ്ഞതോടെ നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയി.
ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്‌ക്കാനും ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.