സുല്‍ത്താന്‍ബത്തേരി: മാംസത്തിന്റെ വിദേശ കയറ്റുമതി ഉയർന്നതോടെ നാട്ടിൽ ബീഫിന് ക്ഷാമമേറി. ഈസ്റ്ററിനും പെരുന്നാളിനും മാറ്റി നിർത്താൻ സാധിക്കാത്ത പോത്തിറച്ചി ഇത്തവണ കിട്ടാതെയായി. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പരിപാടികളിലൊന്നും തന്നെ പോത്തിറച്ചി ലഭ്യമല്ല. ഡിമാൻഡ് ഉയർന്നതോടെ വിലയിലും കാര്യമായ വർദ്ധനയാണ് അനുഭവപ്പെടുന്നത്.
കേരളത്തിലേക്കു പ്രധാനമായും കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ചന്തകളിൽ നിന്നാണു പോത്ത്, എരുമ എന്നിവ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ മാംസ കയറ്റുമതിക്കാർ ചന്തകളിൽ നിന്നു കൂടുതൽ വില കൊടുത്ത് ഉരുക്കളെ മൊത്തമായി വാങ്ങുന്നതാണ് ചെറുകിട വ്യാപാരികൾക്ക് തിരിച്ചടിയായത്.
ആയിരക്കണക്കിന് ഉരുക്കളാണു ദിവസവും വൻകിടക്കാരുടെ അറവു കേന്ദ്രങ്ങളിലെത്തുന്നത്. കിലോയ്‌ക്കു 350 രൂപയിൽ താഴെയാണു ഗ്രാമങ്ങളിലെ പോത്തിറച്ചിക്ക് കിട്ടുന്ന വില. ഈ വിലയ്‌ക്കു വ്യാപാരം നടത്താനാവില്ലെന്ന് ചെറുകിട വ്യാപാരികൾ പരാതിപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിൽ ദിവസവും പത്തും പതിനഞ്ചും ഉരുക്കളെ കശാപ്പു നടത്തി ഇറച്ചി വ്യാപാരം നടത്തിയിരുന്നു. പോത്തിനു പകരം കാളയിറച്ചിയാണിപ്പോൾ പല സ്ഥലങ്ങളിലും വിൽക്കുന്നത്.
വയനാട് ജില്ലയിൽ പോത്തു കൃഷിയുണ്ടെങ്കിലും വേണ്ട എണ്ണം ഉരുക്കളെ കിട്ടാനില്ല. ഗോത്രമേഖലകളിൽ സർക്കാർ സഹായത്തോടെ പോത്തുകൃഷിയുണ്ട്. കാലി വരവ് കുറഞ്ഞതോടെ ബീഫ് സ്റ്റാളുകളിൽ പലതും അടയുകയാണ്. പ്രാദേശികമായി ഉരുക്കളെ വാങ്ങുമ്പോഴും ഉയർന്ന വില നൽകേണ്ട സ്ഥിതിയാണ്. കോഴിയിറച്ചിക്കും സംസ്ഥാനത്ത് വില വർധിച്ചതോടെ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ.