ന്യൂഡല്‍ഹി: വാധശിക്ഷയ്‌ക്ക് വിധിച്ച് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യൻ എംബസി. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മോചനദ്രവ്യമായി ചോദിച്ച 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിന്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും വ്യക്തമാക്കി. മോചനത്തിനായി സഹകരിക്കുമെന്ന് കുടുംബം വാക്ക് നൽകി.ഈദ് അവധികെ ഷെഹ്സാൻ സൗദിയിൽ കോടതി തുറന്ന് കഴിഞ്ഞായിരിക്കും മോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കുക. ഏപ്രിൽ 16ന് മുന്നോടിയായി മോചനദ്രവ്യം നൽകിയാൽ അബ്ദു റഹീമിനെ വിട്ടയയ്‌ക്കാമെന്ന് കാട്ടി യുവാവിന്റെ കുടുംബം സമർപ്പിച്ച കത്ത് അഭിഭാഷകൻ മുഖേന കോടതിയിൽ നൽകും. ഇതിന് ശേഷം അബ്ദു റഹീമിനെയും യുവാവിന്റെ ബന്ധുക്കളെയും കോടതി വിളിച്ചു വരുത്തും.
മോചന വ്യവസ്ഥ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കും. ശേഷം കോടതി മുഖേന ഇന്ത്യൻ എംബസി തുക യുവാവിന്റെ കുടുംബത്തിന് നൽകും. പിന്നെ കാലതാമസമില്ലാതെ മോചനവും നടക്കും.ഈ നടപടി ക്രമങ്ങൾക്ക് സാധാരണ ഗതിയിൽ ഒരു മാസത്തെ കാലതാമസം ഉണ്ടാകും. അഭിഭാഷകൻ മുഖേന കോടതി നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്താൻ റിയാദിലെ മലയാളി കൂട്ടായ്മ നടപടികൾ തുടങ്ങിയിട്ടുണ്ട്. ബാങ്ക് അവധിയായതിനാൽ നാളെ മാത്രമേ സമാഹരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാൻ കഴിയുകയുള്ളു. വിദേശകാര്യ മന്ത്രാലയം എംബസി വഴി തുക കുടുംബത്തിന് നൽകും.