ആലപ്പുഴ: ബിജെപിയെ പേടിച്ച് സ്വന്തം കൊടി പോലും ഉപയോഗിന കഴിയാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ പറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ചോദ്യം. എഎം ആരിഫ് വിജയിക്കുന്നത്തോടെ ആലപ്പുഴക്കാർക്ക് രണ്ട് എംപിമാരെ ലഭിക്കും, ഒന്ന് ലോക്സഭയിലും ഒന്ന് രാജ്യസഭയിലും. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കുത്തൊഴുക്കു തടയാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ല.കേരളത്തിൽ പോലും ഉന്നത നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് ദിവസേന കാണുന്നത്. കേരളത്തിൽ എത്തിയിട്ട് രാഹുൽ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു വാക്ക് പോലും സംസാരിച്ചില്ല. ഇലക്ടറൽ ബോണ്ട് വഴിയുള്ള കൊള്ളയടിക്കലിൽ കോൺഗ്രസും പങ്കാളിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താഴേത്തട്ടിലെ ഒരു ആർഎസ്എസുകാരന്റെ നിലവാരം മാത്രമെ ഇല്ലെന്നും അദ്ദേഹം ആലപ്പുഴയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് എംവി ഗോവിന്ദൻ ആലപ്പുഴയിൽ വന്നത്. ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെസി വേണുഗോപാലാണ് ഇടതുമുന്നണിയുടെ സിറ്റിങ് എംപി എഎം ആരിഫിനെതിരെ മണ്ഡലത്തിൽ മത്സരിക്കുന്നത്. കെസി വേണുഗോപാൽ ജയിച്ചാൽ രാജ്യസഭാംഗത്വം രാജിവെക്കേണ്ട സാഹചര്യമാണ്. അങ്ങനെ വന്നാൽ നിലവിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള രാജസ്ഥാനിൽ കോൺഗ്രസിന് എംപിയെ രാജ്യസഭയിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നതാണ് മണ്ഡലത്തിൽ ഇടതുമുന്നണി എടുത്തുകാട്ടുന്ന പ്രധാന വിമര്‍ശനം.