ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങളാണ്. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇനി മഴക്കാലമാണ് സംസ്ഥാനത്ത്. വെള്ളക്കെട്ടും പരിസരശുചിത്വമില്ലാത്തതുമൊക്കെ പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങളാണ്. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്താണ് എലിപ്പനി?
എലിപ്പനി ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. രോഗാണുക്കൾ പുറത്തുവരുന്നത് എലികളുടെ മൂത്രത്തിലൂടെയാണ്. എലികള്‍ക്ക് പുറമേ അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കും ഈ രോഗത്തിന് കാരണമാകാം. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ കയറിക്കൂടും.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് ഉറപ്പുവരുത്തണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.
എലിപ്പനി മാരകമാകുന്നത് ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ്. എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും കാണപ്പെടും. ചിലരില്‍ രക്തസ്രാവവും ഉണ്ടാകാം.