കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ഏലൂർ നഗരസഭ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നോട്ടീസയച്ചു. പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവിടണം. മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വേഗത്തിൽ നടപടിയെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഏലൂർ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയർക്കാണ് നോട്ടീസ് അയച്ചത്.മത്സ്യകൂട്ടക്കുരുതിയില്‍ അലൈൻസ് മറൈൻ പ്രോഡക്ട്സ് എന്ന കമ്പനി പൂട്ടാൻ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോർഡ് രാത്രി ഉത്തരവിട്ടിരുന്നു.പെരിയാറിലേക്ക് നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയതിനാണ് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏലൂര്‍ നഗരസഭ നോട്ടീസ് അയച്ചത്.
പെരിയാറിലെ മത്സ്യക്കുരുതി വ്യവസായശാലകളിലെ രാസമാലിന്യങ്ങൾ തുറന്നുവിട്ടത് കാരണമാണെന്ന് ഇറിഗേഷൻ വകുപ്പിന്‍റെ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഗുരുതര വീഴ്ച വന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ എടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെ ചിത്രപ്പുഴയിലും സമാന രീതിയിൽ മീനുകള്‍ ചത്തുപൊങ്ങിയിരുന്നു.ഇറിഗേഷൻ വകുപ്പ് കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് വ്യവസായ വകുപ്പിനും പി.സി.ബിക്കും എതിരെ ഗുരുതരാരോപണമുള്ളത്.