25 കോടിയോളം രൂപ ബാറുടമകളിൽ നിന്ന് വാങ്ങി വമ്പൻ അഴിമതി നടത്തിയാണ് സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നത് എന്നും എക്സൈസ് മന്ത്രിയായ എം ബി രാജേഷ് ഉടൻ രാജിവെക്കണം എന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.2.5 ലക്ഷം രൂപ വെച്ചാണ് സംസ്ഥാനത്തെ 900 ബാറുകളിൽ നിന്ന് പിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വലിയൊരു തുക തെരഞ്ഞെടുപ്പിന് മുൻപും സമാഹരിച്ചതായി കേൾക്കുന്നു എന്നും ഇപ്പോൾ പിരിക്കുന്നത് കുടിക്കുകയാണെന്നും ആരോപിച്ചു.സംസ്ഥാനത്തെ ബാർ ഉടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികളായ ഐടി പാർക്കുകളിൽ മദ്യം വിൽക്കുക, ബാർ സമയപരിധി കൂട്ടുക, ഡ്രൈ ഡേ പിൻവലിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് നീക്കം എന്നും സുധാകരൻ ആരോപണം ഉന്നയിച്ചു.
യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിത് എന്ന് പറഞ്ഞ അദ്ദേഹം ഐ ടി പാർക്കുകളിൽ ജോലി ചെയ്യുന്ന യുവ തലമുറയുടെ ജീവിതവും ജീവനുമാണ് പിണറായി വിജയൻ നശിപ്പിക്കുന്നത് എന്നും പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ മദ്യ വിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പിണറായി സർക്കാർ കോഴക്കുവേണ്ടി അതെല്ലാം വെള്ളത്തിൽ മുക്കി എന്നും ഒരു ദിവസമെങ്കിലും മദ്യം ഇല്ലാത്ത ദിവസം എന്ന ആശയമാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേക്ക് പിന്നിൽ എന്നും അദ്ദേഹം പറഞ്ഞു.ധനമന്ത്രിയായിരുന്ന കെഎം മാണി ബാറുകൾ തുറക്കുന്നതിനായി ഒരു കോടി രൂപ കോഴ വാങ്ങി എന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും വലിയ തരത്തിലുള്ള പ്രക്ഷോഭമാണ് ഉണ്ടായത് എന്നും പ്രക്ഷോഭത്തെ തുടർന്ന് കെഎം മാണിക്യ അന്ന് രാജിവെക്കേണ്ടി വന്നു എന്നും പറഞ്ഞ അദ്ദേഹം 25 കോടിയുടെ ഇടപാടാണ് ഇപ്പോഴത്തേത് എന്നും എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ രാജി ഉടൻ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.