തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തവണ കൊറോണ സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. എന്നാൽ ഈ വർഷം തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻറെ താത്പര്യമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വ്യാപന സാഹചര്യമുണ്ടായാൽ കഴിഞ്ഞ തവണത്തേതു പോലെ മേഖലകളായി തിരിച്ച് ചലച്ചിത്രമേള നടത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മലയാളത്തിൽ സർക്കാരിൻറെ നേതൃത്വത്തിൽ ഒരു ഒടിടി പ്ലാറ്റ്ഫോം കൊണ്ട് വരുന്നത് പരിഗണനയിലുണ്ട്. സിനിമകൾ തീയേറ്ററുകളിൽ തന്നെ വരണമെന്നാണ് സർക്കാരിൻ്റെ താത്പര്യം. താത്കാലികമായ ആശ്വാസം കലാകാരൻമാർക്ക് നൽകുക എന്നത് മാത്രമാണ് ഒടിടി പ്ലാറ്റ്ഫോം കൊണ്ടു വരുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
എല്ലാ തീയേറ്ററുകളും നവീകരിക്കണമെന്നാണ് സർക്കാരിൻ്റെ നിലപാട്. തുടക്കമെന്ന നിലയിൽ സർക്കാർ തീയറ്ററുകൾ എല്ലാം ആധുനീകരിക്കും. ചിത്രാജ്ഞലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പർ സിനിമാ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് ഹേമാ കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
You must be logged in to post a comment Login