സാഹസികത വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്കായി ചരിത്രത്തിലാധ്യമായി ഒരു ജിറോകോപ്റ്റര്‍ സഫാരിക്ക് ഇന്ത്യയില്‍ തുടക്കമാവുന്നു. ഉത്തരാഖണ്ഡിലാണ് ഈ നൂതന സഫാരി ഒരുങ്ങുന്നത്.ഉത്തരാഖണ്ഡിലെ നിക്ഷേപക സമ്മിറ്റിന്റെ ടൂറിസം സെഷനില്‍ ആണ് ഈ ആശയം മുന്നോട്ടുവച്ചത്. സഞ്ചാരികൾക്ക് ജിറോകോപ്ടറിലൂടെ ഹിമാലയൻ മലനിരകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചുറ്റിക്കറങ്ങി കാണാൻ സാധിക്കുന്നതാണ്.വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതി കൂടിയാണ് ജിറോകോപ്ടർ സഫാരി. ഈ മാസം അവസാനത്തോടെ ജിറോകോപ്റ്റര്‍ പറന്നുതുടങ്ങും. ഭാവിയില്‍ ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.
കാറ്റിന്റെ ഗതിയില്‍ സഞ്ചരിക്കുന്ന മിനി ഹെലികോപ്റ്റര്‍ മാതൃകയിലുള്ള വാഹനമാണ് ജിറോകോപ്റ്റര്‍. പ്രതിരോധ, ടൂറിസം മേഖലകളിലാണ് നിലവില്‍ ഇവ ഉപയോഗിക്കുന്നത്. ഹെലികോപ്റ്ററിനെക്കാള്‍ ചിലവ് കുറവും സുരക്ഷിതവുമാണ് ജിറോകോപ്റ്ററുകള്‍.
വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന പ്രദേശം കൂടിയാണ് ഉത്തരാഖണ്ഡ്. ഋഷികേശ്, നൈനിറ്റാള്‍, മസൂറി, ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, ഹരിദ്വാര്‍, കേദാര്‍ നാഥ്, ബദരിനാഥ് തുടങ്ങി അനന്തമായ ടൂറിസം സാധ്യതകളുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
2024ല്‍ ഋഷികേശിലും ജിറോകോപ്റ്റര്‍ സഫാരി ആരംഭിക്കും. ഋഷികേശിലെ അതിമനോഹരമായ ഭൂപ്രകൃതിയിലൂടെയുള്ള സഫാരി മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സ്വകാര്യ കമ്പനിക്കായിരിക്കും സര്‍വീസ് നടത്താനുള്ള അനുമതി.