അതിശക്തമായ മഴയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ദുബായ്, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലും ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലും മഴ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി അബുദാബിയിൽ ആരംഭിച്ച മഴ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.ജബർ അലി അൽബർഷ, റാഷിദിയ അന്താരാഷ്‌ട്ര വിമാനത്താവളം, അൽ നഹ്ദ എന്നിവിടങ്ങളിൽ ശരാശരി നല്ല മഴയാണ് ലഭിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച രാത്രി വരെ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് രണ്ട് ദിവസത്തേക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും രാജ്യത്തെ വിദ്യാലയങ്ങളിൽ ഇന്നും നാളെയും ഓൺലൈൻ വഴി പഠനം നടത്തുകയും ചെയ്യും.
ദുബായ് അന്താരാഷ്‌ട്ര വിമാനത്താവള അധികൃതർ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയും നേരത്തെ വിമാനത്താവളത്തിലെത്താൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സമയം ഇന്നും നാളെയും സർവീസ് നടത്തുന്നതിന് ദുബായ് മെട്രോയും തീരുമാനിച്ചതായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.ശക്തമായ മഴ ലഭിക്കുന്ന പശ്ചാത്തലത്തിൽ പുലർച്ചെ രണ്ടുമണി വരെയാണ് ദുബായ് മെട്രോ സർവീസ് നടത്തുക. മഴയും വെള്ളപ്പൊക്ക സാധ്യതയും പരിഗണിച്ച് വലിയ മാർക്കറ്റുകൾ അടച്ചിടുന്നതിനും രാജ്യത്തെ എല്ലാ പാർക്കുകളും ബീച്ചുകളും മലയോര മേഖലകളിലേക്കുള്ള റോഡുകളും താൽക്കാലികമായി അടക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.ദുബായിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ ശക്തമായ മഴയെ തുടർന്ന് റദ്ദാക്കുകയും ചെയ്തു. എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളും ഇസ്താംബൂൾ, നെയ്റോബി, കെയ്റോ, ജോഹന്നാസ് ബർഗ്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുകയും വിമാനത്താവളങ്ങളിലേക്കുള്ള മറ്റു സർവീസുകൾ വെട്ടി കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്.