ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർലമെന്റിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ കർഷകരെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പി.എം. കിസാൻ പദ്ധതിപ്രകാരം നിലവിൽ കർഷകർക്ക് പ്രതിവർഷം നൽകുന്ന തുക 8000 രൂപ അല്ലെങ്കിൽ 9000 രൂപ ആയി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. ഇതിന് പുറമെ, വനിതാകർഷകർക്ക് പ്രതിവർഷം 10,000 രൂപ മുതൽ 12,000 രൂപ വരെ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുന്ന പൊതുബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോക്സഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ സഹായം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രഖ്യാപിച്ചത്. ഏതാണ്ട് 11 കോടിയിലധികം കർഷകർക്ക് പദ്ധതിപ്രകാരം സർക്കാരിന്റെ സഹായം ലഭിച്ചു. പദ്ധതി തിരഞ്ഞെടുപ്പിൽ വൻ സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാൻമന്ത്രി കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
പ്രതിവർഷം നിലവിൽ നൽകുന്ന 6000 രൂപ, 8000 രൂപയോ അല്ലെങ്കിൽ 9000 രൂപയോ ആയി ഉയർത്തിയേക്കും. 8000 രൂപയാണ് നൽകുന്നതെങ്കിൽ നാല് ഘഡുക്കളായി 2000 രൂപ വീതം നൽകും. 9000 രൂപയാണ് നൽകുന്നതെങ്കിൽ മൂന്ന് ഘഡുക്കളായി 3000 രൂപ വീതം നൽകും. വനിതാ കർഷകർക്ക് ഇതിലും ഉയർന്ന സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. 10000 രൂപ മുതൽ 12000 രൂപ വരെ പ്രതിവർഷം വനിതാ കർഷകർക്ക് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.
വിവാദമായ കർഷക ബില്ലുകൾ പിൻവലിച്ചെങ്കിലും കർഷകർ കേന്ദ്ര ഭരണത്തിൽ തൃപ്തരല്ല എന്ന വിലയിരുത്തലുകൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് കർഷകരെ ലക്ഷ്യമിട്ടുള്ള വൻ പ്രഖ്യാപനങ്ങൾ ബജറ്റ് പ്രസംഗത്തിൽ നടത്താൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആലോചിക്കുന്നത്.