മധ്യപ്രദേശിലെ രേവ ജില്ലയിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് 58 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്നും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച 58 കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കഴിഞ്ഞദിവസം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രേവ ജില്ലയിലെ പാദ്രി ഗ്രാമത്തിൽ ഉള്ള സർക്കാർ സ്കൂളിൽപതാക ഉയർത്തൽ ചടങ്ങിനുശേഷം ഉച്ചഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
കുട്ടികൾക്ക് പൂരിയും സലാഡും ലഡുമാണ് ഉച്ചഭക്ഷണമായി നൽകിയത്. പല വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിച്ചയുടൻ അസ്വസ്ഥത അനുഭവപ്പെടുകയും വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട വിദ്യാർത്ഥികളെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെനിന്നും പെൺകുട്ടികളിൽ രണ്ടുപേരുടെ നില വഷളായതിനെത്തുടർന്ന് ജില്ലയിലെ തന്നെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.