പട്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ രാജിവെച്ചു. ഗവർണർ രാജേന്ദ്ര അരലേക്കറിന്റെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേർന്ന് ബിഹാറിൽ പുതിയ മന്ത്രിസഭയ്‌ക്ക് രൂപം നൽകും. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുണ്ടാകും.
ഇതിനകം തന്നെ ബി.ജെ.പി എം.എൽ.എമാർ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലായി. ഇന്ന് വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞയിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.