തിരുവനന്തപുരം: ഗവർണറുടെ യാത്രകളിലും താമസസ്ഥലത്തും ഓഫീസിലുമടക്കം സി.ആർ.പി.എഫിന്റെ പത്ത് കമാൻഡോകളുടെ സുരക്ഷാ വലയമുണ്ടായിരിക്കും. ഇവർ അനുവദിച്ചാലേ ആർക്കും ഗവർണർക്ക് അടുത്തെത്താനാവൂ. ബംഗളുരുവിലെ വി.ഐ.പി സുരക്ഷാ ഡിവിഷനിൽ നിന്ന് 41 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കെത്തിയത്.എസ്.പി.ജി, എൻ.എസ്.ജി പരിശീലനം ലഭിച്ചവരാണ് ഇവർ. 10പേർ എപ്പോഴും ഗവർണർക്ക് ചുറ്റിലുമുണ്ടാവും. ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രം അനുവദിച്ചത്.
സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇതുവരെ ഗവർണർക്ക് ചുറ്റിലും സുരക്ഷാചുമതല വഹിച്ചിരുന്നത്. ഇവർ രണ്ടാംനിരയിലേക്ക് മാറും. യാത്രകളിലും പരിപാടികളിലും സുരക്ഷയൊരുക്കുന്നത് പൊലീസായിരിക്കും. രാജ്ഭവൻ ഗേറ്റിലും ഉള്ളിലെ പോസ്റ്റുകളിലും പൊലീസ് തുടരും. ഗവർണറുടെ വാഹനത്തിൽ പൊലീസിനെ ഒഴിവാക്കി സി.ആർ.പി.എഫ് കമാൻഡോകൾ സഞ്ചരിക്കും. കാറിന് മുന്നിലും പിന്നിലും സി.ആർ.പി.എഫിന്റെ വാഹനങ്ങളായിരിക്കും. പിന്നാലെ പൊലീസ് വാഹനങ്ങളുണ്ടാവും. പ്രതിഷേധമുണ്ടായാൽ നേരിടുന്നതും സമരക്കാരെ നീക്കുന്നതും യാത്രാപാത സുഗമമാക്കുന്നതുമടക്കം ചുമതലകൾ പൊലീസിനായിരിക്കും.
പരിപാടികൾക്ക് സുരക്ഷയൊരുക്കുന്നത് അവിടത്തെ എസ്.പിയായിരിക്കും.ചുമതലകൾ നിശ്ചയിക്കാൻ സി.ആർ.പി.എഫ്, പൊലീസ് സംയുക്തയോഗം ഇന്നലെ രാജ്ഭവനിൽ ചേർന്നു. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവിന്റെ നേതൃത്വത്തിൽ ഇന്റലിജൻസ്, സി.ആർ.പി.എഫ്, ഐ.ബി ഉദ്യോഗസ്ഥർ പങ്കെടുത്തു. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരും ഇന്ന് വീണ്ടും ചർച്ച നടത്തിയ ശേഷം സുരക്ഷ സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കും.