പെൺകുട്ടികളുടെയും യുവതികളുടെയും ചെരിപ്പുകൾ മാത്രം അടിച്ചുമാറ്റുന്ന വ്യത്യസ്തനായ കള്ളനെക്കൊണ്ട് വലഞ്ഞിരിക്കുകയാണ് താമരശ്ശേരിക്കാർ. താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കാരാടി, കെടവൂര്‍, ചാലമ്പറ്റ, നീലഞ്ചേരി, പറമ്പത്ത്, ചാലുമ്പാട്ടില്‍, ചെമ്പ്ര തുടങ്ങിയിടങ്ങളിലാണ് ചെരിപ്പുകള്ളന്റെ വിളയാടൽ. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ഇതുവരെ മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പാതിരാത്രി വീട്ടുകാർ നല്ല ഉറക്കത്തിലാകുമ്പോഴാണ് ‘ഓപ്പറേഷനായി കള്ളൻ എത്തുന്നത്. പാന്റും ഷർട്ടും ധരിച്ച് എത്തുന്ന കള്ളൻ മുഖം മറയ്ക്കാറില്ല. മതിൽ ചാടി വീട്ടിനുമുന്നിലെത്തിയാലുടൻ ചെരിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലം നന്നായി നിരീക്ഷിക്കും. മുതിർന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ചെരുപ്പുകൾ അവിടെയുണ്ടെങ്കിൽ അതൊന്നും തൊടാതെ പെൺകുട്ടികളുടെയും യുവതികളുടെയും ചെരിപ്പുകൾ മാത്രം കൈക്കലാക്കി നിമിഷനേരംകൊണ്ട് മുങ്ങുന്നതായിരുന്നു രീതി. സിസിടിവിയെ കൂസാത്ത മോഷ്ടാവിന് ആകെ പേടി നായ്ക്കൾ ഉള്ള വീടുകളായിരുന്നു. ഒരുവീട്ടിൽ കയറിയാൽ ആറുമാസം കഴിഞ്ഞുശേഷമേ പ്രദേശത്ത് മാേഷണത്തിനെത്തൂ.
തെരുവുനായ്ക്കൾ ചെരിപ്പുകൾ കടിച്ചുകൊണ്ടുപോകുന്നു എന്നാണ് വീട്ടുകാർ കരുതിയത്. പക്ഷേ, പെൺകുട്ടികളുടെ ചെരുപ്പുകൾ മാത്രമാണ് മോഷണം പോകുന്നത് എന്ന് തിരിച്ചറിഞ്ഞതോടെ അസ്വാഭാവികത തോന്നി. തുടർന്നുളള അന്വേഷണത്തിലാണ് മോഷണം നടക്കുന്നു എന്ന് വ്യക്തമായത്. ഇതോടെ കളളനെ കണ്ടെത്താനായി ശ്രമം. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞദിവസം മാേഷണത്തിനിടെ കള്ളന്റെ മുഖം വ്യക്തമായി. പരാതിക്കൊപ്പം ഈ ദൃശ്യങ്ങളും നാട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉപയോഗിച്ചതും അല്ലാത്തതുമായ അടിവസ്ത്രങ്ങളിൽ ലൈംഗിക സുഖം കണ്ടെത്തുന്നമനോരോഗത്തിന് അടിമകളായ പുരുഷന്മാരുണ്ട്. സ്ത്രീകൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഇത്തരം സുഖം കണ്ടെത്തുന്നവരും ഉണ്ട്. അത്തരത്തിലുള്ള ആളായിരിക്കാം മോഷ്ടാവ് എന്നാണ് കരുതുന്നത്.