ഇടുക്കി: കാന്തല്ലൂരില്‍ മകന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ് ശെല്‍വിയെയാണ് അറസ്റ്റ് ചെയ്തത്. വിഷം ഉള്ളില്‍ചെന്ന് അത്യാസന്ന നിലയിലായ രണ്ടുവയസുകാരന്‍ നീരജിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുന്ന ഭർത്താവിനെ കണ്ടാണ് മകൻ വളരുന്നതെന്നും, മുതിർന്നാൽ മകനും അച്ഛനെപ്പോലെ മദ്യപാനിയാകുമെന്ന ഭയത്തിലാണ് മകന് വിഷം നൽകിയതെന്നുമാണ് ശെല്‍വി മൊഴി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ച് വീട്ടിലെത്തി കലഹിച്ചിരുന്നു.
കഴിക്കാനെടുത്ത ചോറില്‍ കീടനാശിനിയായ ഫ്യൂറിഡാന്‍ ചേര്‍ത്താണ് ശെല്‍വി നീരജിന് കൊടുത്തത്. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ ഇവരുടെ മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു. വിഷത്തിന്റെ രൂക്ഷഗന്ധം പടര്‍ന്നതോടെ അയൽവാസികൾ വീട്ടിലേത്തി പരിശോദിക്കുകയായിരുന്നു. വിഷം ചേര്‍ന്ന ചോറ് കഴിച്ച് അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെല്‍വിയെയുമാണ് നാട്ടുകാർ കണ്ടത്. ചോദിച്ചപ്പോള്‍ മകന് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ശെല്‍വി പറഞ്ഞു.