ആലുവ: ചൊവ്വര കൊണ്ടോട്ടിയില്‍ കാറിൽ വന്ന അക്രമി സംഘം കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ മൻസൂർ വെളിപ്പെടുത്തി. തലയ്‌ക്ക് അടിയേറ്റ സമയത്ത് എല്ലാവരും ഓടിയെന്നും മൻസൂർ വ്യക്തമാക്കി. പരിസരത്ത് ഉണ്ടായിരുന്ന ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാൻ കാര്യം തിരക്കാൻ എത്തിയതാണ്. സുലൈമാനെ ചവിട്ടി താഴെ വീഴ്‌ത്തിയ പ്രതികൾ തല അടിച്ച് തകർത്തുവെന്നും മൻസൂർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയുണ്ടായ ആക്രമണത്തില്‍ മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്കാണ് പരിക്ക് പറ്റിയത്.
ഗുണ്ടാ സംഘം കാറിലും ബൈക്കുകളിലുമായാണ് വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു.ആക്രമണത്തിന് പിന്നിൽ എട്ടംഗ ഗുണ്ടാ സംഘമെന്ന് പൊലീസ് അറിയിച്ചു. നാല് പേരെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിറാജ്, സനീര്‍, ഫൈസല്‍ ബാബു, കബീര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. മുഖ്യപ്രതി ഫൈസല്‍ ബാബു എന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.