സുഗന്ധഗിരി വനം കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറായ എംപി സജീവിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ്. വനം വകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് വനം കൊള്ള നടന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഡോ എൽ ചന്ദ്രശേഖർ ഐ എഫ് എസ് നൽകിയ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എംപി സജീവിനെ വടകര കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിലേക്ക് സ്ഥലം മാറ്റിയത്.
സജീവിന് പകരമായി കെ പി ജിൽജിത്തിന് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡിലേക്ക് നിയമിക്കുകയും ചെയ്തിട്ടുണ്ട്. സജീവിനെ കൂടാതെ ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടിയെയും സ്ഥലമാറ്റുന്നതിന് തീരുമാനം ആയിട്ടുണ്ട്. ഇവർക്കെതിരെ നടപടി പൂർത്തിയാകുന്നതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട 18 ഉദ്യോഗസ്ഥർക്കും എതിരെ നടപടി എടുത്തു കഴിഞ്ഞു.
സുഗന്ധഗിരി വനം കൊള്ളയുമായി ബന്ധപ്പെട്ട് ഡി എഫ് ഒ ഷജ്ന അടക്കം 18 വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. 20 മരങ്ങൾ ജീവനും സ്വത്തിനും ഭീഷണിയായതിനാൽ മുറിക്കാൻ അനുമതി നൽകിയതിന്റെ മറവിൽ 107 മരങ്ങൾ മുറിച്ചു കടത്തിയതായും സുഗന്ധഗിരിയിൽ നിന്ന് കോഴിക്കോട്ടേക്കും വരദൂരിലേക്കും വൈത്തിരിയിലേക്കും മരം കൊണ്ടുപോയതായും ഗുരുദാസൻ എന്നയാൾ കരാർ ലംഘനം നടത്തിയതായും ഡോ എൽ ചന്ദ്രശേഖർ ഐഎഫ്എസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
റേഞ്ച് ഓഫീസറായ നീതു ഗുരുതര കൃത്യവിലോപം നടത്തി എന്നും ഉദ്യോഗസ്ഥർ വൈത്തിരിയിലേക്കും കോഴിക്കോട്ടേക്കും വരദൂരിലേക്കും മരം കൊണ്ടുപോകുന്നതിന് അനധികൃതമായി പാസ് നൽകി എന്നും പാസിൽ സർക്കാർ മുദ്ര പതിച്ചില്ല എന്നും ഫീൽഡ് പരിശോധന നടത്തിയില്ല എന്നും തുടങ്ങി നിരവധി ഗുരുതര കൃത്യവിലോപങ്ങൾ നടന്നു എന്ന് കാണിക്കുന്നതാണ് ഡോ എൽ ചന്ദ്രശേഖർ ഐ എഫ് എസ് സമർപ്പിച്ച റിപ്പോർട്ട്.