സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല എന്ന് പരസ്യമായി പറയുമ്പോഴും വ്യാപകമായി ഏർപ്പെടുത്തുന്ന അപ്രഖ്യാപിത വൈദ്യുത നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കൽ ആണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കെഎസ്ഇബി പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം അഴിമതി ലക്ഷ്യമിട്ട് സർക്കാരും വൈദ്യുതി വകുപ്പും നടപ്പിലാക്കിയ തലതിരിഞ്ഞ പരിഷ്കാരങ്ങളും കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും ആണ് എന്നും അദ്ദേഹം പറഞ്ഞു.ദീർഘകാല വൈദ്യുതി കരാർ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് നടപ്പിലാക്കിയത് റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് എത്തിച്ചത് എന്നും സർക്കാരിന്റെയും റെഗുലേറ്ററി കമ്മീഷന്റെയും ഗൂഢാലോചനയുടെ ഫലമായാണ് കോടികളുടെ അഴിമതി ലക്ഷ്യമിട്ട് ഈ കരാർ റദ്ദാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കരാർ ഉറപ്പിച്ചിരുന്നത്.
ഈ കരാർ റദ്ദാക്കിയതിലൂടെ 4 രൂപ 29 പൈസക്ക് കിട്ടേണ്ട വൈദ്യുതി 7 മുതൽ 12 രൂപ നിരക്കിലാണ് ഇപ്പോൾ ഹ്രസ്വകാല കരാറിലൂടെ കെഎസ്ഇബി വാങ്ങുന്നത്. ഇത്തരത്തിൽ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങുന്നതിലൂടെ എട്ടു മുതൽ 10 കോടി രൂപ വരെയാണ് കെഎസ്ഇബിക്ക് അധിക ബാധ്യത ഉണ്ടാകുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്നും ഉയർന്ന നിരക്കിൽ വാങ്ങുന്ന വൈദ്യുതിയുടെ ബാധ്യത നിരക്ക് വർദ്ധനയിലൂടെ ഉപഭോക്താക്കളിൽ നിന്നും കെഎസ്ഇബി ഈടാക്കുമെന്നും കരാർ റദ്ദാക്കിയതിനു പിന്നിലെ തട്ടിപ്പ് പുറത്തായതോടെ കരാർ പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പല കമ്പനികളും അനുകൂലമായി പ്രതികരിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു.സർക്കാറിന്റെയും കെഎസ്ഇബിയുടെയും അഴിമതിക്കും കെടുകാര്യസ്ഥതക്കും കേരളത്തെ ഒന്നാകെ ഇരുട്ടിലാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.