ചില വിഭാഗങ്ങൾ ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് മുൻ ജഡ്ജിമാർ കത്തയച്ചു. നിക്ഷിപ്ത താല്പര്യക്കാർ ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് 21 മുൻ ജഡ്ജിമാരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.ചില വിഭാഗം സമ്മർദ്ദം ചെലുത്തിയും തെറ്റായ വിവരങ്ങളിലൂടെയും അവഹേളനത്തിലൂടെയും ജുഡീഷ്യറിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ജഡ്ജിമാർ പറയുന്നു. 17 മുൻ ഹൈക്കോടതി ജഡ്ജിമാരും സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച നാല് ജഡ്ജിമാരും ആണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
രാജ്യത്തെ നീതിന്യായവ്യവസ്ഥയിൽ സംഘിത രാഷ്‌ട്രീയ താൽപര്യങ്ങളും വ്യക്തിപരമായ നേട്ടങ്ങളും വഴി ഇടപെട്ടുകൊണ്ട് പൊതുജനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം നടപടികൾ ജുഡീഷ്യറിയുടെ പവിത്രത തകർക്കുന്നതോടൊപ്പം നിയമത്തിന്റെ സംരക്ഷകർ എന്ന നിലയിൽ ന്യായാധിപന്മാർ ഉയർത്തിപ്പിടിക്കുമെന്ന് സത്യം ചെയ്ത മൂല്യങ്ങൾക്ക് വെല്ലുവിളി കൂടിയാണ് എന്നും ജഡ്ജിമാർ അയച്ച കത്തിൽ പറയുന്നുണ്ട്.
ജുഡീഷ്യറിയുടെ സത്തയെയും നിയമവാഴ്ചയേയും തുരങ്കം വയ്‌ക്കുന്ന നീക്കങ്ങളാണ് ചില വിഭാഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് ഇത് ദോഷകരമാണെന്നും ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.അന്തസ്സും സമഗ്രതയും നിഷ്പക്ഷതയും ഉയർത്തിപ്പിടിക്കാൻ ഏതുവിധത്തിലും പിന്തുണയ്‌ക്കാൻ തങ്ങൾ തയ്യാറാണെന്ന് കത്തിലൂടെ അറിയിച്ച ജഡ്ജിമാർ ജനാധിപത്യത്തിന്റെ നെടുംതൂണായി ജുഡീഷ്യറി നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സമ്മർദ്ദങ്ങളെ ചെറുക്കുകയും നിയമവ്യവസ്ഥയുടെ പവിത്രതയും സ്വയംഭരണവും സംരക്ഷിക്കപ്പെടുമെന്ന് ഞായാധിപന്മാർ ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ടു.