ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പങ്കെടുത്ത അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികൾക്കെതിരെ ഷമ്മി തിലകൻ. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന ആമുഖത്തോടെയായിരുന്നു ഷമ്മിയുടെ വിമർശനം. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ‘അമ്മ’യുടെ പ്രതിനിധികളായി പങ്കെടുത്തത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ്. സ്ത്രീകൾക്കു നേരിടുന്ന പ്രശ്നം പഠിക്കുന്ന ചർച്ചയിൽ ‘അമ്മ’യിലെ സ്ത്രീകൾക്കു പ്രാധാന്യം കൊടുക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷമ്മി എത്തിയത്.
‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പിനായി കാത്തിരിക്കുന്നു.)’–ഷമ്മി തിലകന്റെ വാക്കുകൾ.
അതേസമയം, ഹേമ കമ്മറ്റി റിപ്പോർട്ടിലെ തുടർനടപടികളിൽ സാംസ്കാരിക വകുപ്പിന്റെ നിർദേശങ്ങൾ പുറത്തുവന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പിന്‍റെ പ്രധാന നിർദേശങ്ങൾ.
You must be logged in to post a comment Login