വൈശാഖി ദിനത്തിൽ ഗംഗാ നദിയിൽ മുങ്ങി നിവർന്ന് പതിനായിരക്കണക്കിന് ഭക്തർ. പുതുവത്സരത്തിലെ ആദ്യ ദിവസത്തെ സൂചിപ്പിക്കുന്ന വൈശാഖി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് എത്തിച്ചേർന്നത്. പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഉള്ള ഭക്തരാണ് കൂടുതലായും പുണ്യസ്നാനം ചെയ്യാൻ ഗംഗയിൽ എത്തിയത്. വടക്കേ ഇന്ത്യയിൽ വസന്തകാലത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമാണ് വൈശാഖി ദിനം.
സ്നാനം ചെയ്യുന്നതിനായി എത്തുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സർക്കാറിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ ഗംഗാ നദി തീരത്തും പരിസര പ്രദേശത്തും കടുത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിരക്ക് നിയന്ത്രണവിധേയമാക്കാൻ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഗംഗാ നദി തീരത്ത് സജ്ജമാക്കിയിട്ടുണ്ട്. ജാഗ്രത നിലനിർത്താൻ സിസിടിവികൾ സ്ഥാപിക്കുകയും ഭക്തരുടെ സുരക്ഷയ്ക്കായി ആയിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.