തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ.ജി ശാലിനി റവന്യൂ മന്ത്രി കെ.രാജനുമായി കൂടിക്കാഴ്ച നടത്തി. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെ ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി കൊണ്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഇത് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയെ കണ്ടത്. തന്റെ സർവീസിനെ കുറിച്ചും അടുത്ത കാലത്ത് മേലുദ്യോഗസ്ഥരിൽ നിന്നുണ്ടായ നടപടികളും വിശദീകരിക്കുന്ന നാലു പേജുള്ള കത്തും ഒ.ജി ശാലിനി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
അപേക്ഷ നൽകാതെയാണ് ഗുഡ് സർവീസ് എൻട്രിക്ക് പരിഗണിച്ചതെന്നും അത് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നും ശാലിനി മന്ത്രിക്ക് സമർപ്പിച്ച കത്തിൽ പറയുന്നു.
ഈ നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി എന്നും ഒ.ജി ശാലിനി നൽകിയ കത്തിൽ പറയുന്നു. കത്ത് പരിശോധിച്ച മന്ത്രി തുടർനടപടികൾക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ശാലിനി കത്ത് നൽകിയിട്ടുണ്ട്.
You must be logged in to post a comment Login