കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സുരജിന്റെ ഹർജി ഹൈക്കോടതി തള്ളി. അഴിമതിക്കേസ് നിലനിൽക്കുമെന്നും ഇത് റദ്ദാക്കാൻ കഴിയില്ലെന്നുമാണ് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്. അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതിയനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കഴിയുകയുള്ളൂവെന്നാണ് സൂരജ് സമർപ്പിച്ച ഹർജിയിൽ വാദിച്ചത്.
എഫ്.ഐ.ആർ ഇടുന്നതിന് മുൻപ് സർക്കാരിന്റെ അനുവാദം വാങ്ങണമെന്ന നിയമം തന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നാണ് സൂരജിന്റെ വാദം. പാലാരിവട്ടം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നിയമപരിശോധനയ്ക്കായി വിജിലൻസ് സർക്കാരിന് കൈമാറിയതിനിടെയാണ് സൂരജ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹർജി തള്ളിയതോടെ സൂരജിനെതിരെ അഴിമതി കേസ് നിലനിൽക്കുന്ന അവസ്ഥയാണ്.
കോടതിയിൽ സൂരജിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വാദങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്. സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അഴിമതിയുടെ തുടക്കം മുതൽ സൂരജിന്റെ പങ്കാളിത്തമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകളുൾപ്പെടെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്. ഇത് അംഗീകരിച്ചുകൊണ്ടാണ് സൂരജിന്റെ ഹർജി ഹൈക്കോടതി തള്ളിയത്.
You must be logged in to post a comment Login