ആകുലതകളില്ലാത്ത, ആശങ്കകൾ ഏതുമില്ലാത്ത ലോകത്തേയ്ക്, മാലാഖമാരുടെ ആ ലോകത്തേയ്ക്ക് അവൾ യാത്രയായി…..
അനന്യകുമാരി അതാണ് അവളുടെ നാമം
അവളുടെ അവസാനയാത്രയിൽ അവളെ വിശേഷിപ്പിക്കപ്പെട്ടത് അവളുടെ ജന്മ നാമത്തിലോ, ജന്മലിംഗത്തിലോ അല്ലായിരുന്നു. പനിനീർ പൂക്കൾക്കിടയിൽ മഹത്വത്തിന്റെ പുഷ്പകിരീടം ചൂടി പുതു മണവാട്ടിയെ പോലെ അവൾ ഒരുങ്ങിയപ്പോൾ ആ അന്ത്യയാത്രാ ശുശ്രൂശയ്ക്ക് നേത്രത്വം നൽകിയത് ഒരു കാത്തോലിക്കാ പുരോഹിതൻ ആയിരുന്നു. ഫാ : സാജൻ വാൾട്ടർ , അവളുടെ അന്ത്യയാത്രയ്ക്ക് വേദിയായത് ഒരു കാത്തോലിക്കാ ദേവാലയം ആയിരുന്നു. കൊല്ലം രൂപതയിലെ പുണ്യപുരാതന ദേവാലയമായ പെരുമൺ മുണ്ടയ്ക്കൽ സെന്റ് ജോസഫ് ദേവാലയം.
ഓരോ ക്രൈസ്തവ ജീവിതവും ക്രിസ്തുസ്നേഹത്തിന്റെ മഹാസാക്ഷ്യം ആകണം എന്ന് പ്രവൃത്തികൊണ്ട് ലോകത്തിനു മുൻപിൽ മഹനീയ മാതൃക കാട്ടിയ ഒരു ഇടവകയും, ആ ഇടവകയെ നയിക്കുന്ന വികാരി സാജൻ വാൾട്ടർ അച്ഛനും.
“എവിടെയാണ് നിങ്ങൾ ക്രിസ്തുസ്നേഹത്തിന്റെ മഹത്തായ സാക്ഷ്യം ലോകത്തിനു മുൻപിൽ നൽകുന്നത്??????………”
കഴിഞ്ഞ കാലങ്ങളിലെല്ലാം കത്തോലിക്കാ വിശ്വാസികളോടും കത്തോലിക്കാ പുരോഹിതന്മാരോടുമായി പല കോണുകളിൽ നിന്നും പലരും പലവട്ടം ആവർത്തിച്ച ചോദ്യമാണിത്. ഉത്തരം ലളിതമാണ്. ഇങ്ങനെയൊക്കെ തന്നെയാണ് ഓരോ കാത്തോലിക്കാ വിശ്വാസിയും ക്രിസ്തുവിനെ പകർന്നു നൽകുന്നത്
ക്രിസ്തുസ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, വെണ്മയുള്ള മുഖമായി മാറുകയാണ് സാജൻ വാൾട്ടർ അച്ഛൻ. ക്രിസ്തു വീണ്ടും ജനിക്കപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്.
സമർപ്പിത ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുവിനെ പകർന്നു നൽകുന്ന ആ മഹാ മനസ്സിന് മുൻപിൽ ഒരായിരം അഭിവാദ്യങ്ങൾ.
ഫ്രാൻസിസ് മാർപാപ്പയുടെ ആ വചനങ്ങൾ ഒരിക്കൽ കൂടി ഓർക്കുന്നു
“If they accept the lord and have goodwill, who am i to judge them??….”
അതേ ആരെയും വിധിക്കാനും, മാറ്റി നിർത്താനുമല്ല സ്നേഹിക്കാനും ചേർത്ത് പിടിക്കാനുമാണ് ഓരോ ക്രൈസ്തവ നിയോഗവും.
അതിന്റെ ഏറ്റവും വലിയ മാതൃക ലോകത്തിനു കാണിച്ചു നൽകുകയായിരുന്നു കൊല്ലം രൂപതാ വൈദീകനായ സാജൻ വാൾട്ടർ അച്ചൻ.
അനുകരണീയമായ ആ മാതൃകയുടെ അണയാത്ത നാളങ്ങൾ മനസ്സിൽ കെടാതെ സൂക്ഷിക്കും എന്ന ഉറച്ച വാക്ക് നൽകുകയാണ് ഞങ്ങൾ കൊല്ലം രൂപതാ കെസിവൈഎം യുവജനങ്ങൾ, ഒപ്പം സാജൻ അച്ഛന് മനസ്സിന്റെ ഉള്ളിൽ നിന്നും ഒരു വലിയ സല്യൂട്ട്……
You must be logged in to post a comment Login