ന്യൂഡെൽഹി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാകിസ്ഥനോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡെൽഹിയിലെ പാക് ഹൈകമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.
നിന്ദ്യമായ ഇത്തരം ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രാജ്യം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. മതന്യൂന പക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെയും അവരുടെ ആരാധാനലായങ്ങള്‍ക്കെതിരെയും നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ സ്വതന്ത്ര്യത്തിനെതിരായ ആക്രമണമായാണ് ഇന്ത്യ കാണുന്നതെ ന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും, സംരക്ഷണവും പാകിസ്ഥാന്‍ ഉറപ്പുവരുത്തണമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. ലാഹോറില്‍ നിന്നും 590 കിലോമീറ്റര്‍ അകലെ റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലാണ് സംഭവം. ഇവിടുത്തെ മുസ്ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ വാരം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്ഥലത്ത് വലിയ തോതില്‍ സാമുദായിക സംഘര്‍ഷാവസ്ഥയായിരുന്നു. ഇതാണ് ബുധനാഴ്ച ഇവിടുത്തെ സിദ്ധിവിനായക ക്ഷേത്രത്തിനെതിരായ അക്രമണത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വളരെക്കാലമായ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞ പ്രദേശമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്ന് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു.
വലിയ കേടുപാടുകളാണ് ബോംഗ് പട്ടണത്തിലെ സിദ്ധിവിനായക ക്ഷേത്രത്തിന് സംഭവിച്ചത് എന്നാണ് മറ്റൊരു പൊലീസുകാരനെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠകളും മറ്റും, മതമുദ്രവാക്യം ഉയര്‍ത്തി കല്ലും വടിയും ഇഷ്ടികയും മറ്റും ഉപയോഗിച്ച് തകര്‍ക്കാനാണ് കൂട്ടമായി എത്തിയ ആക്രമികള്‍ ശ്രമിച്ചത്.
അതേ സമയം ലൈബ്രറിയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ മതനിന്ദ നിയമം ചുമത്തി കഴിഞ്ഞവാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വീണ്ടും പ്രകോപനം ഉണ്ടാകുകയായിരുന്നു. ക്ഷേത്രം തകര്‍ത്ത് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലായിരുന്നു പോസ്റ്റ് – പൊലീസ് പറയുന്നു.
അതേ സമയം സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. ക്ഷേത്രം വീണ്ടും പഴയനിലയിലാക്കുമെന്നും. സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇതേ സമയം സംഭവത്തിലെ പൊലീസിന്‍റെ വീഴ്ച അന്വേഷിക്കുമെന്നും ഇദ്ദേഹം ട്വീറ്റില്‍ പറയുന്നു.
You must be logged in to post a comment Login