ദുബായ് : വരുമാനമില്ലാത്ത മൂന്നരമാസത്തിന് ശേഷം യു.എ.ഇയിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ പിഴിഞ്ഞ് റാപിഡ് പി.സി.ആർ പരിശോധന.
വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതിന് പിന്നാലെയാണ് റാപിഡ് പി.സി.ആറിനും ഉയർന്ന നിരക്ക് ഈടാക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ ഇടപെടേണ്ട കേന്ദ്ര സർക്കാറും റാപിഡ് പി.സി.ആർ പരിശോധന നിരക്കിന് കൂച്ചുവിലങ്ങിടേണ്ട സംസ്ഥാന സർക്കാറും മൗനം പാലിക്കുകയാണ്. ഇതിനെതിരെ പ്രവാസലോകത്തും പ്രതിഷേധം അലയടിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് 3400 രൂപയും മറ്റു വിമാനത്താവളങ്ങളിൽ 2490 രൂപയുമാണ് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. ഇതിനുപുറമെ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധനക്ക് 500 രൂപയും നൽകണം.
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ വിമാനത്താവളത്തിൽ സൗജന്യ പി.സി.ആർ പരിശോധന നൽകുമ്പോഴാണ് സ്വന്തം നാട്ടിലെ സർക്കാർ കൊള്ളനിരക്ക് ഈടാക്കുന്നത്. കേരള സർക്കാർ ഇടപെട്ട് പരിശോധന സൗജന്യമാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
നേരത്തേ, നാട്ടിലെത്തുന്ന പ്രവാസികളിൽനിന്ന് പി.സി.ആർ പരിശോധനക്ക് 1700 രൂപ ഈടാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പരിശോധന സൗജന്യമാക്കിയിരുന്നു. ഇത്തരമൊരു ഇടപെടലാണ് ഇക്കുറിയും ആവശ്യപ്പെടുന്നത്.
You must be logged in to post a comment Login